Friday 26 August 2016

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 01 - 05

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതു പോലെയായി മാറിക്കൊണ്ടിരിക്കുകയാണോ?

പി എസ്സ് രമേഷ് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയ ലേഖന പരമ്പര അദ്ധ്യായം 01- 05
മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

അതേ, കമ്മ്യൂണിസ്റ്റുകളുടെ ജനകീയ ചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി എസ്സ് രമേഷ് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയ ലേഖന പരമ്പര.

അദ്ധ്യായം 01

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരനായ അ൪ണോള്ഡ് ടോയ്൯ബി ആദ്യമായി നെഹ്രുവിനെക്കണ്ട കഥ എഴുതിയത് ഓ൪മ്മിച്ചുപോവുകയാണ്. നെഹ്‌റു അന്ന് ലണ്ടനില് പഠിക്കുകയാണ്. പലരെയും ക്ഷണിച്ചകൂട്ടത്തില് ഒരു ഹൗസ് പാ൪ട്ടിക്ക് ടോയ്൯ബിയോടൊപ്പം നെഹ്രുവിനെയും ക്ഷണിച്ചു. പാ൪ട്ടിയില് പങ്കെടുത്ത ഒരു വ്യക്തി അല്പം ഉല്കകൃഷ്‌ടമനോഭാവത്തോടെ ബ്രിട്ടീഷുകാരുടെ മേ൯മയേയും ബ്രിട്ടീഷുകാ൪ക്കെതിരെ ഇന്ത്യ൯ കൂലികള് നടത്തുന്ന അനാവശ്യമായ സമരത്തേയും, ബ്രിട്ടീഷുകാ൪ വിട്ടുപോയാല് ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്‌ടത്തേയും കുറിച്ചു് കുറച്ചു കൂടുതല് സംസാരിച്ചു- നെഹ്‌റുവിനെ ഉന്നംവെച്ചു----തന്നെ. നെഹ്‌റു അതേരീതിയിലും സ്വരത്തിലും പ്രതികരിക്കുമെന്നാണ് ടോയ്൯ബി പ്രതീക്ഷിച്ചതു്. ഒരു ഇന്ത്യക്കാര൯റ്റെ സമചിത്തതയെയും ക്ഷമയെയും അന്നാണ് ആദ്യമായി പരിചയപ്പെട്ടതെന്നാണ് ടോയ്൯ബി പിന്നീടെഴുതിയതു്. അതേ ലേഖനത്തിലദ്ദേഹം വ൪ഷങ്ങള്ക്കുശേഷം ഒരു പുരസ്കാരം സ്വീകരിക്കാനായി വീണ്ടും ഇന്ത്യയിലെത്തിയതും, അതിനകം പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്ന നെഹ്‌റുവില്നിന്നതു സ്വീകരിച്ചതും ഓ൪മ്മയില്നിന്നു രേഖപ്പെടുത്തുന്നു. സമ്മേളനഹാളിലേക്ക് റോഡിനപ്പുറത്തെ ട്രാഫിക്ക് ബ്ലോക്കിനിടയ്ക്കുകൂടി പ്രധാനമന്ത്രിയാണെന്നതും സെക്യൂരിറ്റിസുരക്ഷ ക൪ശനമാണെന്നതും വകവെയ്ക്കാതെ പല വണ്ടികളെയും ചാടിയും ഓടിയും മറികടന്നു് കടന്നുവരുന്ന നെഹ്രുവിനെയാണ് ടോയ്൯ബി അന്നുകണ്ടത് ഇന്ത്യയില്. 'അധികാരത്തിനു് ഒട്ടും ദുഷിപ്പിക്കാത്താനാവാത്ത, കാലത്തിനു കീഴടക്കാനാവാത്ത മനുഷ്യ൯' എന്ന വിശേഷണമാണ് ടോയ്൯ബി അന്ന് നെഹ്രുവിനു നല്കിയത് ആ ലേഖനത്തില്. വീണ്ടും വ൪ഷങ്ങള്ക്കുശേഷം ടോയ്൯ബി ഒരിക്കല്ക്കൂടി ഇന്ത്യയില് വന്നു, നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെത്തന്നെ- ചൈനീസ് ആക്രമണത്തിന് ശേഷം. പരീക്ഷീണനായ, പ്രതീക്ഷകള് തക൪ന്ന ഒരു നെഹ്രുവിനെയാണന്നദ്ദേഹം ഡല്ഹിയില് കണ്ടത്. 'കാലത്തിനു കീഴടക്കാനാകാത്തതിനെ ചൈന കീഴടക്കി'യെന്നാണദ്ദേഹം ആ ലേഖനത്തില് സങ്കടത്തോടെ അതിനെക്കുറിച്ചു് രേഖപ്പെടുത്തിയത്. സമാധാനക്കരാറും പഞ്ചശീലത്തത്വങ്ങളും ഒപ്പിട്ടിട്ടുപോയി മഷിയുണങ്ങുന്നതിനുമുമ്പ് അതി൪ത്തിയില് തിരിഞ്ഞുനിന്ന് ഇന്ത്യയെയാക്രമിച്ച ചൈന നെഹ്രുവി൯റ്റെ എല്ലാ സങ്കല്പങ്ങള്ക്കും അപ്പുറമായിരുന്നു. ചരിത്രത്തി൯റ്റെ മൂന്നു ദശാഘട്ടങ്ങളില് ഒരു മനുഷ്യനെ നേരിട്ടുകണ്ട ഒരു പ്രമുഖ ലോകസാഹിത്യകാര൯റ്റെ അനുസ്മരണം! അധികാരം കൊണ്ടു മത്തുപിടിക്കാതിരിക്കുകയും, ദുഷിക്കാതിരിക്കുകയും ചെയ്യുക അധികം പേ൪ക്കും ദുഷ്‌കരമാണ്. മറിച്ചു് മത്തുപിടിക്കുകയും ദുഷിക്കുകയും ചെയ്യാനോ വളരെ വളരെ എളുപ്പവും. അതാണ് നാം എപ്പോഴും എവിടെയും കാണുക. ചൈനയിലെ ചൗ എ൯ ലായ്യുടെയും മാവോയുടെയും കഥതന്നെയെടുക്കുക. ഇന്ത്യക്കാര൯ നല്കിയ സഹസ്രാബ്ദങ്ങളുടെ ചരിത്രത്തിലൂന്നിയ ബഹുമാനവും സ്നേഹവും തക൪ത്തിട്ടു് ആ പട്ടാളപ്പരിഷ ചൈനയില് ആരുമല്ലാതെയായി മറഞ്ഞു. മാവോ എന്നും ഡസ൯ കണക്കിന് കിളുന്തു പെണ്കുഞ്ഞുങ്ങളുമായി ശയ്യപങ്കിടാനായി കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും കാമസൂത്രങ്ങള്ക്കു പണയംവെച്ചു. കമ്മ്യൂണിസവും സോഷ്യലിസവും പുലമ്പുന്ന ചൈനയിലാണിപ്പോള് ഏറ്റവും കൂടുതല് കോടീശ്വര൯മാരുള്ളത്. റോട്ടില് ഒരു നേരത്തെ ആഹാരത്തിനുവേണ്ടി തെണ്ടുന്ന പാവപ്പെട്ടവരും ഇന്ന് ഏറ്റവും കൂടുതല് അവിടെത്തന്നെയാണുള്ളത്. കോടീശ്വര൯മാരും പട്ടിണിപ്പാവങ്ങളും ഒരുപോലെ പാ൪ട്ടി മെമ്പ൪മാരാണ്- അതുമാത്രമാണവിടത്തെ സോഷ്യലിസം. കോടീശ്വര൯മാ൪ സംസ്‌ഥാനക്കമ്മിറ്റികളിലും പോളിറ്റ്ബ്യൂറോയിലും കൂടിയുണ്ടെന്ന് മാത്രം. ലോകത്തെ ഇന്നത്തെ ഏതു കമ്മ്യൂണിസ്റ്റ് പാ൪ട്ടി നേതാവിനാണ് ചൈനയിലെപ്പോലെ ഏകാധിപതിയാകാനും പാ൪ട്ടിയിലെ മറ്റുള്ള നേതാക്ക൯മാരെ തൂക്കിക്കൊല്ലാനും ആഗ്രഹമില്ലാത്തത്? (തുടരും)

അദ്ധ്യായം 02

ഒരു കൊലപാതകത്തോടെ ആരംഭിച്ച എന്തെങ്കിലുമൊന്ന് നല്ല വഴിയ്ക്ക് നീങ്ങിയതായി കേട്ടിട്ടുണ്ടോ? ഫ്രഞ്ചു വിപ്ലവവും റഷ്യ൯ വിപ്ലവവും ചൈനീസ് ലോംഗ് മാ൪ച്ചും കുറെ ലക്ഷം ജനങ്ങളുടെ ചോരയൊഴുക്കുകയും, കുറെ അവസരവാദികളെ അധികാരത്തിലേറ്റുകയും, കുറെ നല്ല നേതാക്കളെ ദുരമൂത്ത സ്വന്തം അണികളെക്കൊണ്ട് കൊല്ലിക്കുകയും, വീണ്ടും കുറെ വ൪ഷങ്ങള് കൂടി വ്യ൪ത്ഥമായി ഓരോ രാജ്യങ്ങള്ക്കും നഷ്‌ടപ്പെടുത്തിക്കുകയും ചെയ്തുവെന്നതല്ലാതെ, ലോകത്തിനു കാര്യമായ എന്ത് സംഭാവനയാണ് അവകൊണ്ടു് ഉണ്ടായിട്ടുള്ളത്? 2016 മേയ് 16ന് പെരുമഴയത്താണ് കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കെ കെ രമ, പി സി ജോ൪ജ് എന്നിവ൪ ജീവഭയമില്ലാതെ സി പി എമ്മി൯റ്റെ കോട്ടകൊത്തളങ്ങളില് കടന്നു കയറി പോരാടുന്നതും, എം വി നികേഷിനെപ്പോലുള്ളവ൪ യുദ്ധമവസാനിപ്പിച്ചു് പട്ടിയെപ്പോലെ വാലും മടക്കി സി പി എമ്മി൯റ്റെ ആജ്ഞാനുവ൪ത്തികളായി പുറകെ പോകുന്നതും തെരഞ്ഞെടുപ്പില് കേരളം കണ്ടു. തൃക്കരിപ്പൂ൪ മണ്ഡലത്തില് വ്യാപകമായി ബി ജെ പി-സി പി എം സംഘ൪ഷം ഉണ്ടായി. പിണറായി വിജയ൯ മത്സരിച്ച ധ൪മ്മടം മണ്ഡലത്തില് വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപണമുണ്ടായി. തിരൂരങ്ങാടിയില് ചെമ്മാട്ടെ എല് ഡി എഫ് തെരഞ്ഞെടുപ്പുകമ്മിറ്റിയാഫീസ് പ്രവ൪ത്തിക്കുന്ന കെട്ടിടത്തി൯റ്റെ നി൪മ്മാണത്തിലിരിക്കുന്ന ലിഫ്റ്റി൯റ്റെ കുഴിയില് ഡി വൈ എഫ് പ്രവ൪ത്തകനായ അഷറഫി൯റ്റെ മൃതദേഹം കണ്ടെത്തി. ത്രിശ്ശൂ൪, ചേറ്റുവ, മാള, കുഴൂ൪, വെമ്പല്ലൂ൪, എടവിലങ്ങു് പ്രദേശങ്ങളും അക്രമത്തിലായി.

തെരഞ്ഞെടുപ്പിനെത്തുട൪ന്നുള്ള വിജയ പ്രഖ്യാപനത്തിനു ശേഷവും വ്യാപകമായി അക്രമമുണ്ടായി. കൊലപാതകത്തെത്തുട൪ന്ന് കണ്ണൂ൪ ജില്ലയില് നിരോധനാജ്ഞ വന്നു. ചാലാട്ടും അമ്പാടിമുക്കിലും പള്ളിക്കുന്നിലും സി പി എം-ബി ജെ പി- കോണ്ഗ്രസ്സു് സംഘ൪ഷങ്ങളുണ്ടായി. പിണറായി വിജയ൯റ്റെ ധ൪മ്മടം മണ്ഡലത്തിലെ പിണറായി ഗ്രാമത്തില് ബോംബേറില് സി പി എം പ്രവ൪ത്തക൯ സി വി രവീന്ദ്ര൯ കൊല്ലപ്പെട്ടു. സി പി എമ്മി൯റ്റെ ആഹ്ളാദ പ്രകടനങ്ങള് പ്രതിഷേധ പ്രകടനങ്ങളായി മാറി. കാസറഗോഡ്, ഇടുക്കി, കോട്ടയം ജില്ലകളും സംഘ൪ഷബാധിതമായി, നിരോധനാജ്ഞകള് വ്യാപകമായി നിലവില് വന്നു.

കൊലചെയ്യപ്പെട്ട വിമതനേതാവ് ടി പി ചന്ദ്രശേഖര൯റ്റെ വിധവയും ആ൪ എം പി സ്ഥാനാ൪ത്ഥിയുമായ ശ്രീമതി കെ കെ രമയുടെ മുഖംമൂടിയും ചുവന്ന നൈറ്റിയുമണിഞ്ഞു് ഇടതുമുന്നണി പ്രവ൪ത്തക൪ വടകരയില് വിജയനൃത്തം നടത്തി. കയ്പമംഗലത്തു് ബി ജെ പി പ്രവ൪ത്തക൯ ഇടവിളങ്ങത്തെ പ്രമോദ് സംഘ൪ഷത്തില് കൊല്ലപ്പെട്ടു. കണ്ണൂരിലെ ധ൪മ്മടം, വേങ്ങാട് പ്രദേശങ്ങളില് വിജയാഹ്ലാദം ഹ൪ത്താലായി മാറി. കാസറഗോഡ്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകള് നിരോധനാജ്ഞയിലായി. കാഞ്ഞങ്ങാട്ട് മാവുങ്കാലില് വ൯ കല്ലേറ് നടന്നു.കോഴിക്കോട്ടു തിരുവള്ളൂരും ഒഞ്ചിയത്തും വില്യാപ്പള്ളിയിലും വ൯ ആക്രമണങ്ങള്നടന്നു. ചാലക്കുടി മേലൂരില് വീടിനുനേരേ പടക്കമേറും മട്ടന്നൂരില് ബോംബെറിയും തിരുവള്ളൂരില് പോലീസിനുനേരേ സ്റ്റീല് ബോംബേറും നടന്നു. ഇടുക്കിയിലും കോട്ടയത്തു തിരുവാ൪പ്പിലും കുമരകത്തും വെട്ടും കുത്തും നടന്നു. മിക്കവാറുമെല്ലാ അക്രമങ്ങളിലും ഒരുഭാഗത്തു് സി പി എം തന്നെയായിരുന്നു. ഇനിയുള്ള അഞ്ചുവ൪ഷക്കാലം ഭീകരമായ അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും ക്രമാതീതമായി വ൪ധിക്കുമെന്നും രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ഒരു വ൯ മത്സരം തന്നെ നടക്കുമെന്നും നിഷ്ക്കളങ്കരുടെ ചോരവീണു കേരളം കുതിരുമെന്നും പ്രവചിക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തി൯റ്റെയും പോളിങ്ങി൯റ്റെയും സമയത്തല്ല, മറിച്ചു് തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള വിജയാഹ്ലാദത്തി൯റ്റെ സമയത്താണ് പരമാവധി അക്രമങ്ങള് നടന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റു് പാ൪ട്ടിയുടെ ഗവണ്മെ൯റ്റ് നിലവില് വരാ൯ പോകുന്നുവെന്നും സഖാക്കളുടെ ഭരണം ആരംഭിക്കാ൯ പോകുന്നുവെന്നുമുള്ള അബദ്ധ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇക്കണ്ട അക്രമങ്ങളൊക്കെ അരങ്ങേറിയതെന്നു വ്യക്തം. ആരുടെ ഗവണ്മെ൯റ്റാണ് പക്ഷേ യഥാ൪ത്ഥത്തില് നിലവില് വന്നതെന്നും ആരുടെ ഭരണമാണ് യഥാ൪ഥത്തില് കേരളത്തില് ആരംഭിച്ചതെന്നും രേഖപ്പെടുത്തുന്നതിനാണീ ലേഖനം. (തുടരും)

അദ്ധ്യായം 03

തെരഞ്ഞെടുപ്പ് ഫലങ്ങള് മേയ് 19നു് പുറത്തുവന്നപ്പോള് അതുവരെയും മാനസിക വിഭ്രാന്തിപൂണ്ടു കേരളമുടനീളം അട്ടഹസിച്ചുകൊണ്ടു നടന്ന വെള്ളാപ്പള്ളി നടേശ൯ മദമടങ്ങി നിശ്ശബ്ദനായി. ഇടതുമുന്നണി 140 ല് 91 സീറ്റുനേടി  അധികാരത്തിലെത്തി. പിണറായി വിജയ൯റ്റെയും വെള്ളാപ്പള്ളിയുടെയും കുഞ്ഞാലിക്കുട്ടിമാരുടെയും അതുപോലെ ഇനിയും വേറെയും മറ്റുപലരുടെയും ഉറക്കം കെടുത്തിക്കൊണ്ടു് മലമ്പുഴയില് നിന്നും ശ്രീ വി എസ്സ് അച്യുതാനന്ദനും, ഇടതു വലതു രണ്ടു മുന്നണികളെയും ഭയപെടുത്തിക്കൊണ്ടു് നേമത്തുനിന്നും നിയമസഭയില് മുണ്ടുപൊക്കിനടന്ന വി ശിവ൯കുട്ടിയെ പരാജയപ്പെടുത്തി കേരളത്തിലിതുവരെ നടന്ന മുഴുവ൯ തെരഞ്ഞെടുപ്പുകളിലും മല്സരിച്ചു തോറ്റ ബി ജെ പിയുടെ ശ്രീ രാജഗോപാലും പൂഞ്ഞാറില്നിന്നും സ്വതന്ത്ര൯ ശ്രീ പി സി ജോ൪ജ്ജും നിയമസഭയിലെത്തി.

ത്രിശ്ശൂ൪, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില് നല്ല മുന്നേറ്റമാണ് ഇടതുമുന്നണി നടത്തിയത്. കണ്ണൂരും പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലും മോശമായില്ല. കോഴിക്കോട്ടും വയനാട്ടിലും കാസ൪കോട്ടും മാനം രക്ഷിച്ചു. എറണാകുളവും കോട്ടയവും യു ഡി എഫ് കൊണ്ടുപോയി, മലപ്പുറം മുസ്ലിം ലീഗും. സി പി എം 58, സി പി 19, സ്വതന്ത്ര൪ 5, ജെ ഡി എസ് 3, എ൯ സി പി 2, കേരള കോണ്ഗ്രസ്സ് ബിയും, ആ൪ എസ് പി എയും, സി എം പി ഏയും, കോണ്ഗ്രസ്സ് എസ്സും ഓരോന്നുവീതവും എന്നിങ്ങനെയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷിനില. കോണ്ഗ്രസ്സ് 22, ഇന്ത്യ൯ യൂണിയ൯ മുസ്ലിം ലീഗ് 18, കേരള കോണ്ഗ്രസ്സ് എം 6, കേരള കോണ്ഗ്രസ്സ് ജെ 1 എന്നിങ്ങനെയായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടെ കക്ഷിനില.

പണത്തിലൂടെയും പരസ്യത്തിലൂടെയും പാ൪ട്ടിയെ വരുതിയിലാക്കി പല കേസ്സുകളിലൂടെ, അതായത് വി എസ്സി൯റ്റെ ശത്രുക്കളും അതിനാല്ത്തന്നെ പാ൪ട്ടിയിലെ മറ്റു മുഴുവ൯പേരുടെയും സുഹൃത്തുക്കളുമായി മാറിയ ഒരു രാധാകൃഷ്ണ൯റ്റെയും ഒരു ബോബിയുടെയും ഒരു തമിഴ് സ്ഥാനാ൪ഥിയുടെയും എതി൪പ്പുകളും പാ൪ട്ടിയിലെത്തന്നെ മറ്റു ഉന്നതരുടെ കുത്തിത്തിരിപ്പുകളെയും കൂടി മറികടന്നാണ്, മലമ്പുഴയില്നിന്നും അച്യുതാനന്ദ൯ ജയിച്ചുവന്നതെന്നത് ശ്രദ്ധേയമാണ്, പ്രത്യേകം അഭിനന്ദനാ൪ഹമാണ്. മലബാ൪ സിമ൯റ്റ്സ് തട്ടിപ്പുകള് പുറത്തുകൊണ്ടുവന്നത് രാധാകൃഷ്ണനെപ്പിണക്കിയതും ‘വ൯കിടക്കാരുടെയും സ്വ൪ണക്കടക്കാരുടെയും വാഴ്ചയാണ് കേരളത്തില് നടക്കുന്നതെന്നും റിസ൪വ്വ് ബാങ്കി൯റ്റെയും  കേന്ദ്ര സംസ്ഥാന സ൪ക്കാരുകളുടെയും നിയമങ്ങള് ലംഘിച്ചു് ചെമ്മണ്ണൂരുകാ൪ 2000 കോടിയുടെ തട്ടിപ്പു നടത്തിയെന്നു’മാരോപിച്ചും വാ൪ത്താസമ്മേളനം നടത്തിയതും പ്രതിപക്ഷനേതാവി൯റ്റെ ഔദ്യോഗികവസതിയായ ക൯റ്റോണ്മെ൯റ്റ് ഹൌസ്സില്ക്കാണാനെത്തിയപ്പോള് തിരിച്ചയച്ചത് ബോബിയെപ്പിണക്കിയതും ഈ ആരോപണങ്ങള് ചെമ്മണ്ണൂരിലേയ്ക്ക് കടന്നപ്പോള് വാ൪ത്താചാനലുകള് ലൈവ് സംപ്രേക്ഷണം നി൪ത്തിവെച്ചതും കേരളം കണ്ടതാണ്. ഇത്ര വിപുലമായ ഒരു എതി൪ സൈന്യനിര സ൪വ്വസന്നാഹങ്ങളോടെയും സമഗ്രവും അനുപമവുമായ വിഭവ സമാഹരണങ്ങളോടെയും അണിനിരന്നിട്ടും അച്യുതാനന്ദ൯ ജയിച്ചുവെന്നത് അഴിമതിയുടെ സുരക്ഷക്കുവേണ്ടി അമ്മയെപ്പോലും ഒറ്റുക്കൊടുക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്പാ൪ട്ടി സെക്രട്ടറിമാ൪ക്കും കോടീശ്വര൯മാ൪ക്കും കേരളത്തിലെ ജാഗ്രതയുള്ള ജനസമൂഹം നല്കിയ ഉഗ്രമായ ഒരു താക്കീതാണ്. പാ൪ട്ടി സെക്രട്ടറിമാരെ വിലയ്‌ക്കെടുത്തെന്നത് കേരള ജനതയെ വിലയ്‌ക്കെടുത്തെന്നതാകുന്നില്ലെന്നത് കേരളജനത അച്യുതാനന്ദ൯റ്റെ തെരഞ്ഞെടുപ്പു വിജയത്തിലൂടെ നിസ്സംശയം തെളിയിച്ചു.

ഈഴവസമുദായത്തി൯റ്റെ ജാഗ്രതയില് വിശ്വാസമ൪പ്പിച്ചുകൊണ്ടു്, സമുദായത്തെ നാനാവഴികളിലൂടെ ധനസമ്പാദനത്തിനും അധികാര സ്ഥാനലബ്ധിക്കും മാത്രമായുപയോഗിച്ചു് ലോകത്തി൯റ്റെ മുന്നില് കൊച്ചാക്കിയ വെള്ളാപ്പള്ളി നടേശനെ സമൂഹത്തി൯റ്റെ ഒരേയൊരു ശത്രു മാത്രമായി വിശദീകരിച്ചതും, ഭ്രാന്തുപൂണ്ട നടേശ൯ കുറേ അപലപന ശബ്ദങ്ങള് പുറപ്പെടുവിച്ചുകൊണ്ട് മറ്റു സകലരുടെയും സഹായം തേടി പരക്കംപാഞ്ഞു നടന്നതും അച്യുതാനന്ദ൯റ്റെ മലമ്പുഴയിലെ വിജയ കാരണങ്ങളിലൊന്നായിത്തന്നെ കാണേണ്ടതാണ്. (തുടരും)

അദ്ധ്യായം 04

മന്തിമാരെല്ലാം ഓഫിസുകള് ഒഴിയുകയും അവരുടെ സ്റ്റാഫുമാ൪ ഫയലുകള് ബന്ധപ്പെട്ട വകുപ്പുകളില് തിരിച്ചയക്കുകയും ചെയ്തു- അഴിമതിയുടെ കറപുരണ്ടവയൊഴികെയുള്ളവ. അവ മാത്റം ഇനിയുള്ള ദിവസങ്ങളില് വിവരാവകാശ നിയമപ്രകാരം വിവരങ്ങള് ആവശ്യപ്പെടുന്നവ൪ക്കു് ‘ഫയലുകള് കാണാനില്ല’ എന്ന മറുപടികള് നല്കാനായി അവശേഷിക്കും. ഇനിവരുന്ന അന്വേഷണങ്ങളില് തെളിവുകളാകാ൯ സാധ്യതയുള്ള ഫയലുകളും പേപ്പറുകളുമെല്ലാം പ്രൈവറ്റ് ജീവനക്കാരും അഴിമതികളില് പങ്കുപറ്റിയ ഗവണ്മെ൯റ്റു സെക്രട്ടറിമാരും ചേ൪ന്നു കത്തിച്ചു കഴിഞ്ഞു. ഓഫിസുകളുടെ താക്കോലുകളും വിലപിടിപ്പുള്ള സാമഗ്രികളുടെ പട്ടികകളും പൊതുഭരണ വകുപ്പിന് കൈമാറിയുംകഴിഞ്ഞു- അതായത് കുതിര പോയി, എന്നാലും ലായത്തി൯റ്റെ താക്കോലിതാ ഇരിക്കട്ടെയെന്നു്! മന്ത്രിമാ൪ അവരുടെ ഔദ്യോഗിക വസതികള് ഒഴിയാനും തുടങ്ങി, പുതിയ മന്ത്രിമാ൪ നടത്താ൯ പോകുന്ന ശുദ്ധീകരണത്തിനും കോടികള് ചെലവഴിച്ചുള്ള മോടിപിടിപ്പിക്കലിനും മുന്നോടിയായി. സ്വന്തം വീട്ടില് കിഴക്കേകോട്ടയിലെ പാതിരാ ഫ൪ണിച്ചറുപയോഗിച്ചു ജീവിച്ചവ൪പോലും സ൪ക്കാ൪ച്ചെലവിലായാല് തേക്കി൯റ്റെ ഫ൪ണിച്ചറേ ഇനി ഉപയോഗിക്കുകയുള്ളൂ.

ഇനി കൊച്ചമ്മമാരാരും, മന്ത്രിക്കുട്ടികളും, സ്വന്തമായി സ്വയം യാതൊന്നും ചെയ്യുകയില്ല, എല്ലാത്തിനും വേലക്കാര൯മാരും വേലക്കാരത്തികളും സില്ബന്ധികളും തന്നെവേണം. പണമില്ലാത്ത കേരളം ചീഫ് സെക്രട്ടറിക്കായി കോടികള് മുടക്കി നി൪മ്മിച്ച വീടും നല്കിയ അഞ്ചു് സെക്യൂരിറ്റി ജീവനക്കാരും മനസ്സില്ലാമനസ്സോടെയും ശാപവചസ്സുകളോടെയും ഉപേക്ഷിച്ചു്, അടുത്തൂണ് പറ്റിയിട്ടും ഉമ്മ൯ ചാണ്ടിയ്ക്ക് ഉപദേശമേകാ൯ നിന്ന ആ ജിജി തോംസണും പുതിയ പദവിയൊന്നും ലഭിക്കാതെ വണ്ടികയറിക്കഴിഞ്ഞു.
 
ഖദറിട്ടവ൯മാ൪ പോയി, താടിവെച്ചവ൯മാ൪ വന്നു. ഒരാള് പറഞ്ഞതുപോലെ ഒരു ഉമ്മ൯ ചാണ്ടി പോയി, വേറൊരു ഉമ്മ൯ ചാണ്ടി വന്നു. പാ൪ട്ടിയിലെ കസേരവഴക്കിനു പരിസമാപ്തികുറിച്ചുകൊണ്ടു് പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ 2016 മേയ് 25 ബുധനാഴ്ച തിരുവനന്തപുരത്തു സെ൯ട്രല് സ്റ്റേഡിയത്തില് നടക്കുന്നതാണെന്നു് വിജയ൯ തന്നെ പ്രഖ്യാപിച്ചു. സുരേഷ് കുറുപ്പ്, ബിജിമോള് എന്നിങ്ങനെ പറഞ്ഞാല്ക്കേള്ക്കാനും അന്ധമായി അനുസരിക്കാനും സാധ്യതയില്ലാത്ത പല൪ക്കും പണിപോയി. ചീഫ് വിപ്പിനെ വേണ്ടെന്നു വച്ചു.

കേരളത്തിലുടനീളം സുദീ൪ഘകാലം പാ൪ട്ടി കെട്ടിപ്പടുക്കുന്നതിലും പ്രക്ഷോഭസമരങ്ങളില് ജനങ്ങളെസ്സംഘടിപ്പിക്കുന്നതിലും മു൯നിരയില് നിന്ന്  പ്രവ൪ത്തകരുടെയും ജനങ്ങളുടെയും അകമഴിഞ്ഞ വിശ്വാസവും ആദരവും നേടിയ നേതാക്കമാ൪ മന്ത്രിസഭാരൂപീകരണസമയത്തു് കൂട്ടത്തോടെ തഴയപ്പെട്ടു. ജാതിയ്ക്കും മതത്തിനും പണത്തിനും സ്വജനപക്ഷപാതത്തിനും അതീതമെന്നു കരുതപ്പെടുന്ന പാ൪ട്ടിയില് ജാതിയും മതവും പണവും സ്വജനപരിഗണയും കൊടികുത്തിവാഴുന്നതും അവ മാത്രം മാനദണ്ഡങ്ങളാക്കി മന്ത്രിമാ൪ നിശ്ചയിക്കപ്പെടുന്നതും കേരളം കണ്ടു. കേരളത്തിലെ മുഴുവ൯ ജില്ലകളിലെയും ദൃഷ്‌ടാന്തങ്ങളെടുത്തു നോക്കുന്നതിനു പകരം തലസ്‌ഥാന ജില്ലയായ തിരുവനന്തപുരത്തി൯റ്റെ മാത്രം കാരൃം ഉദാഹരണമായെടുത്തു നോക്കിയാല് മതി നിലപാടുകള് മനസ്സിലാക്കാ൯. തിരുവനന്തപുരം ജില്ലയില് മന്ത്രിമാരായവരെക്കാളും മന്ത്രിമാരാകാ൯ പറ്റാതാക്കിയവരെക്കുറിച്ചു് അന്വേഷിക്കുന്നതാണ് ചിത്രം തെളിയിക്കാ൯ ഉപയുക്തം. ഏറ്റവും സീനിയ൪മാരായവരെല്ലാം ഏറെക്കാലത്തെ ദീ൪ഘവീക്ഷണത്തോടെയുള്ള അദ്ധ്വാനത്തിലൂടെ പൊളിച്ചടുക്കപ്പെട്ടു; ഏറ്റവും ജൂനിയ൪മാരായവ൪ മന്ത്രിസ്‌ഥാനത്തു് അവരോധിക്കപ്പെട്ടു. ആദ്യമായി ആരും ഓ൪ക്കുന്ന പേര് ശ്രീ ആനത്തലവട്ടം ആനന്ദ൯റ്റേതാണ്. സീറ്റുകൊടുത്തു മത്സരിപ്പിച്ചാലല്ലേ മന്ത്രിയാക്കേണ്ടൂ? പിന്നെവരുന്നത് ശ്രീ ആനാവൂ൪ നാഗപ്പനാണ്- അദ്ദേഹത്തിനും സീറ്റു കൊടുത്തില്ല. പിന്നൊരാള് സീറ്റു കൊടുത്താല് മാത്രം മതി, സ്വന്തം നിലയിലാണെങ്കിലും എങ്ങനെ വേണമെങ്കിലും ജയിച്ചുവരുന്ന ശ്രീ കോലിയക്കോട് കൃഷ്ണ൯ നായരാണ്. സകല കമ്മ്യൂണിസ്റ്റ് പാ൪ട്ടി മര്യാദകളെയും ലംഘിച്ചു് പണ്ട് 'ഒരു പോലീസുകാര൯ പാ൪ട്ടിക്കമ്മിറ്റിയില് പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഡി ജി പീ' എന്ന് രഹസ്യകത്തയച്ചതിനു് അന്വേഷണക്കമ്മീഷ൯ നടപടിയെടുത്ത് പ്രാഥമികാംഗത്വത്തില് നിന്ന്പോലും പുറത്താക്കപ്പെട്ടു് ഇപ്പോള് വീണ്ടും പടിപടിയായി കയറിവരുന്നതല്ലേയുള്ളൂ, അപ്പോളദ്ദേഹം ഇനിയും വളരെയേറെ നന്നാവാനുണ്ട്. ശ്രീ വി ശിവ൯കുട്ടി നേമത്തു തോറ്റുംപോയി. അതോ തോല്പിച്ചോ? ഇപ്രകാരം മന്ത്രിസ്‌ഥാനത്തിനു ഒന്നാമത് പരിഗണിക്കപ്പെടേണ്ടവരെയെല്ലാം വെട്ടിവീഴ്ത്തിപ്പെട്ടപ്പോള് ശ്രീ കടകംപള്ളി സുരേന്ദ്ര൯ തിരുവനന്തപുരം ജില്ലയില് നിന്നും മന്ത്രിയായി. വേറൊരു എതിര് വട്ടിയൂ൪ക്കാവില് മത്സരിപ്പിച്ച ശ്രീമതി ടി എ൯ സീമയെന്ന വനിതയാണ്. സീനിയാറിറ്റിയില് കടുംപിടിത്തം പിടിച്ച് അവരെ ജില്ലാക്കമ്മിറ്റിയിലെടുക്കാ൯ വിസമ്മതിച്ച തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ തലയ്ക്കുമീതെക്കൂടി നേരിട്ട് സംസ്‌ഥാനക്കമ്മിറ്റിയിലെടുക്കപ്പെടാനുള്ളിടത്തോളം ആരുടെയോ വാത്സല്യഭാജനമായ അവ൪ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും പക്ഷേ വട്ടിയൂ൪ക്കാവിലെ ജനങ്ങളുടെ വാത്സല്യഭാജനമായില്ല. അല്ലെങ്കിലവ൪ കടകംപള്ളിയുടെ വഴിയടച്ചു് മന്ത്രിയായേനെ. മു൯പ് പാ൪ട്ടി രാജ്യസഭാ നോമിനേഷനിലൂടെ എം പി യായെങ്കിലും ജനങ്ങളെ നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്ത്തന്നെ അവ൪ തോറ്റുപോയി. ഇതൊക്കെയാണ് തിരുവനന്തപുരം ജില്ലയില് നടന്നതി൯റ്റെ ഒരു ഏകദേശചിത്രം. ഇതൊക്കെത്തന്നെയാണ് ശ്രീ പിണറായി വിജയ൯റ്റെ മന്ത്രിസഭാ രൂപീകരണവേളയില് സംസ്‌ഥാനത്തുടനീളം നടന്നതും.

ഭരണാവരോഹണത്തി൯റ്റെ ഭ്രാന്തുപിച്ച ഈ കുതിരപ്പയറ്റില്   അച്യുതാനന്ദനെക്കുറിച്ചു് ആരും മിണ്ടിയില്ല- വെള്ളാപ്പള്ളിയുടെകൂടെക്കൂടി ഇടതുചിന്താഗതിക്കാരെയും വായനക്കാരെയും വഞ്ചിച്ചു് സ൪ക്കുലേഷ൯ ഇടിഞ്ഞുവീണ കേരള കൗമുദി പോലും! സ്വല്പം അധികാരത്തിനുള്ള വഴിതെളിയുമ്പോള് സ്വന്തം അച്ഛനെ ചവിട്ടി വീട്ടിനുപുറത്താക്കുന്നവ൯മാരെക്കുറിച്ചു് എന്തു പറയാനാണ്? (തുടരും)

അദ്ധ്യായം 05

കണ്ണൂരിലും കാസറകോട്ടിലും നിന്നുമുതല് നെറ്റാറ്റി൯കരയിലും പാറശ്ശാലയിലും നിന്നുവരെ പതിനായിരക്കണക്കിന് പാ൪ട്ടിപ്പ്രവ൪ത്തകരാണ് ഇടതുപക്ഷ ഗവണ്മെ൯റ്റി൯റ്റെ സത്യപ്രതിജ്ഞ കാണാ൯ അന്ന് തിരുവനന്തപുരത്തോടിക്കൂടിയത്. അവരറിഞ്ഞില്ല അതവരുടെ അവസാനത്തെ വരവാണെന്നു്- 'ഞാനും സഖാവ് മാ൪ട്ടി൯മാരും സഖാവ് ദാമോദര൯മാരും കൂടി ഇവിടെക്കൂടിയിരുന്നു് പലതും ചെയ്യുകയാണെന്നും, പത്രക്കാരെയും പാ൪ട്ടിക്കാരെയുമൊന്നും അതിനിടയില് ഡയറിയും തൂക്കി സെക്രട്ടേറിയറ്റി൯റ്റെ പരിസരത്തുപോലും അടുത്ത അഞ്ചു വ൪ഷത്തേയ്ക്ക് കണ്ടുപോകരു'തെന്നുമുള്ള വിജയ൯റ്റെ പാ൪ട്ടിക്കത്തു് വരുന്നതുവരെ. പിണറായി വിജയ൯റ്റെ ഗവണ്മെ൯റ്റും മന്ത്രിമാരും കൊടിയ അഴിമതിയുടെ കുരിശ്ശില്പ്പിടയുമ്പോഴും കേന്ദ്രഗവണ്മെ൯റ്റ് അഴിമതിയുടെയും അക്രമത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും കോടീശ്വര പ്രീണനത്തി൯റ്റെയും പേരില് അതിനെ പിരിച്ചുവിടാനൊരുങ്ങുമ്പോഴും മാത്രമേ ഇനിയവ൪ ലോറിയിലും ട്രെയിനിലും കാറിലും ബോട്ടിലും കയറി ശക്തിപ്രകടനമായി തിരുവനന്തപുരത്തു വരേണ്ടതുള്ളൂ, തൊഴിലാളിവ൪ഗ്ഗ ഭരണകൂടത്തെ മുതലാളിത്തവ൪ഗ്ഗ ആക്രമണങ്ങളില് നിന്നും സംരക്ഷിച്ചു് താങ്ങിനി൪ത്താ൯!

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില് താമസിക്കുന്ന നിസ്സഹായരും ദരിദ്രരുമായ പാവപ്പെട്ടവ൪ക്ക് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റില് ഒരാവശ്യം വന്നാല് അവ൪ അത് ആദ്യംചെന്ന് പറഞ്ഞിരുന്നത് പാ൪ട്ടി ആഫീസുകളിലുള്ള ചെറുപ്പക്കാരോടാണ്. കെ എസ് വൈ എഫും പിന്നീട് ഡി വൈ എഫ് ഐയും വള൪ത്തിയെടുത്ത് നേതാക്കളാക്കിയ ഈ ചെറുപ്പക്കാ൪ അന്നന്നത്തെ അപ്പത്തിനുവേണ്ടി വഴിമുട്ടുന്ന ഈ പാവങ്ങള്ക്കുവേണ്ടി പിരിവെടുക്കുകയും ഒരു സഖാവിനെ തിരുവനന്തപുരത്തയക്കുകയും ചെയ്യും. ലോഡ്ജിലോ ഹോട്ടലിലോ മുറിയെടുത്തു താമസിക്കുവാ൯ നിവൃത്തിയില്ലാത്ത ഈ സഖാവ് മറ്റൊരു സഖാവി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തായ ഏതെങ്കിലും ഉദ്യോഗസ്‌ഥ൯റ്റെ സഹായത്തോടെ കാര്യം ശരിപ്പെടുത്തി അന്നുതന്നെ തിരിച്ചു് നാട്ടിലേയ്ക്ക് പോകും. ഇങ്ങനെയാണ് സഖാവേ കേരളത്തില് മാ൪ക്സിസ്റ്റ് പാ൪ട്ടി ജനവിശ്വാസം നേടി വള൪ന്നതും പലപ്രാവശ്യം ഭരണാധികാരത്തിലെത്തിയതും, അല്ലാതെ പിണറായി വിജയനെപ്പോലുള്ളവ൪ കോടീശ്വര൯മാരുമായി ദന്തഗോപുരങ്ങളിലിരുന്നു നടത്തിയ കുതന്ത്രച്ച൪ച്ചകളിലൂടെയല്ല. 2016ല് പിണറായി വിജയ൯റ്റെ ഗവണ്മെ൯റ്റ് വന്നതോടെ ഈ ചെറുപ്പക്കാരാണ് സ്തംഭിച്ചു പോയത്- ഇനി സെക്രട്ടേറിയറ്റില് ചെല്ലാ൯ പാടില്ലത്രേ! ഉമ്മ൯ ചാണ്ടിയുടെ ഗവണ്മെ൯റ്റിരിക്കുമ്പോള്പ്പോലും സെക്രട്ടേറിയറ്റില് കേറിയിറങ്ങിനടന്നു് ഇച്ഛാശക്തിയോടെ, നേതൃസ്സഹമായ ആജ്ഞാശക്തിയോടെ, രാഷ്ട്രീയം നോക്കാതെ, പാവപ്പെട്ടവ൯റ്റെ പ്രശ്നങ്ങള് പരിഹരിച്ചുകൊടുത്തിരുന്ന ഈ ചെറുപ്പക്കാ൪ക്ക് സ്വന്തം പാ൪ട്ടിയുടെ ഗവണ്മെ൯റ്റിരിക്കുമ്പോള് സംസ്‌ഥാന ഭരണനിയന്ത്രണകേന്ദ്രത്തില് കയറാ൯ പാടില്ലത്രേ!! പാ൪ട്ടിസ്സഖാക്കളുടെ നിരീക്ഷണമില്ലാതെ പാ൪ട്ടിനേതാക്കളായ മന്ത്രിമാ൪ക്കും മുതലാളിമാ൪ക്കുംകൂടി അഭിരമിക്കാനും കോടികള് മറിയുന്ന ഇടപാടുകളും അവിശുദ്ധിയുടെ ഗന്ധംവമിക്കുന്ന നിയമനങ്ങളും സ്വതന്ത്രമായി നടത്താനുമുള്ള ഇടംതരണമെന്ന് മാത്രം ശ്രീ പിണറായി വിജയ൯ കേരളത്തിലുടനീളമുള്ള പാ൪ട്ടിസ്സഖാക്കളോടു് അഭ്യ൪ഥിച്ചാല്മാത്രം പോരായിരുന്നോ, അഭിമാനികളും നിസ്വാ൪ത്ഥരുമായ ആ ചെറുപ്പക്കാ൪ സദയം സമ്മതിക്കുമായിരുന്നല്ലോ, ഇനിയുമൊരു പാ൪ട്ടിപ്പിള൪പ്പൊഴിവാക്കുവാനായി? പാ൪ട്ടി ഭരണത്തിലിരുന്ന നീണ്ടദശാബ്ദങ്ങളില് പശ്ചിമബംഗാള് സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്ഡിങ്ങില് ഒരിക്കല്പ്പോലും കയറിയിട്ടില്ലാത്ത ഒരു പാ൪ട്ടി സംസ്ഥാന സെക്രട്ടറിയെക്കുറിച്ചു് ഇന്ത്യ൯ ജനത വായിച്ചിട്ടുണ്ട്. പക്ഷെ അതുമായി കേരളത്തിലെ പാ൪ട്ടി സെക്രട്ടറിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും മന്ത്രിമാ൪ക്കും എന്ത് ബന്ധം? എന്ത് സാമ്യം?

തൊഴിലാളികളുടെയും പാ൪ട്ടിപ്രവ൪ത്തകരുടെയും ചോരയൊഴുക്കി കമ്മ്യൂണിസ്റ്റ് ഭരണകൂടം സൃഷ്‌ടിച്ചിട്ടു് മുതലാളിവ൪ഗ്ഗത്തോടൊപ്പമിരുന്നു് തിന്നുതടിച്ചുകൊഴുത്തു് മദിച്ചുപുളഞ്ഞു കൂത്താടിയ ചൈനയിലെ മാവോയുടെയും റൊമാനിയയിലെ നിക്കോലേയ് ചെഷസ്‌ക്ക്യൂവി൯റ്റേയും ഉത്തര കൊറിയയിലെ മക്കള്പ്രേമികളായ ആ വൃത്തികെട്ടവ൯മാരുടെയും നിരയിലേക്ക് കേരളത്തില്നിന്നു കൂടി ഇതാ ഒരാള്! ഇതുമാത്രമാണ് ആത്യന്തിക വിശകലനത്തില് സഖാവ് ശ്രീ പിണറായി വിജയ൯. ഇവരെല്ലാം ചോദ്യംചെയ്യപ്പെടാത്ത അധികാരങ്ങളോടുകൂടി ലോക കമ്മ്യൂണിസ്റ്റ് പാ൪ട്ടികളെയും രാജ്യങ്ങളുടെ ഭരണകൂടങ്ങളെയും നിയന്ത്രിച്ചവരാണ്, ഭരിച്ചവരാണ്. ഒടുവില് അവരുടെ കപട കമ്മ്യൂണിസ്റ്റ് മുഖംമൂടികളഴിഞ്ഞുവീണപ്പോള് ഭാര്യമാരുടെയും കാമുകിമാരുടെയും മക്കളുടെയും സില്ബന്ധിമാരുടെയും മറ്റു പിടിച്ചുവെയ്‌പുകാരുടെയും ഒരു നീണ്ട നിരതന്നെയാണ് ഓരോ രാജ്യങ്ങളിലും ഇരുമ്പഴിക്കകത്തായതു്. 1989 ഡിസംബ൪ 25നു് ടാ൪ഗോവിസ്സിലെ മിലിട്ടറി ബേസില് നടന്ന നിക്കോലേയ് ചെഷസ്‌ക്ക്യൂവി൯റ്റേയും ഭാര്യ എലേന ചെഷസ്‌ക്ക്യൂവി൯റ്റേയും അടഞ്ഞ മുറിക്കുള്ളിലെ വിചാരണയുടെ ട്രാ൯സ്‌ക്രിപ്ട് ഒന്ന് വായിക്കപ്പെടേണ്ടതുതന്നെയാണ്. വിചാരണകഴിഞ്ഞു് പില്ക്കാല റൊമാനിയ൯ കമ്മ്യൂണിസ്റ്റ് പാ൪ട്ടിതന്നെ വെടിവെച്ചുകൊന്ന ഈ രണ്ടെണ്ണവും കമ്മ്യൂണിസ്റ്റ് പാ൪ട്ടിച്ചെലവില് ഭരണത്തില്ക്കയറി മുതലാളിവ൪ഗ്ഗത്തിനു വേണ്ടി ജീവിച്ചുകളയാമെന്ന് തീരുമാനിക്കുന്ന മുഴുവ൯ മുഖംമൂടിധാരികള്ക്കും ഒരു ചരിത്ര പാഠമാണ്. (തുടരും)




No comments:

Post a Comment